ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. ജന്തർ മന്തറിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാവിലെ വരെ നീട്ടിയതായി സിജെപി നേതാവ് അഭിജിത് ദീപകെ അറിയിച്ചു
സമരത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ രാജ്യതലസ്ഥാനത്ത് കനത്ത നാടകീയ രംഗങ്ങളും ആശങ്കയുമാണ് ഉടലെടുത്തിരിക്കുന്നത്. അനുവദിച്ച സമയം അവസാനിച്ചാൽ ഉടൻ തന്നെ പ്രതിഷേധക്കാർ വേദി വിട്ടുപോകണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പോലീസിന്റെ വിലക്ക് തള്ളിയ അഭിജിത് ദീപ്കെ യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പോലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. എല്ലാവരോടും ജന്തർ മന്തറിൽ എത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
ഇതിനിടെ പ്രതിഷേധക്കാരുമായി ചർച്ചക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും സിജെപി ഇത് തള്ളിക്കളഞ്ഞു. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നാണ് ദീപ്കെ വ്യക്തമാക്കിയത്.